രാസലഹരി കേസ്; ‘തൊപ്പി’യുടെ മുൻജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

കൊച്ചി: രാസലഹരിക്കേസില്‍ യൂട്യൂബര്‍ ‘തൊപ്പി’ എന്ന നിഹാദിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. നിഹാദിന്റെ സുഹൃത്തുക്കളായ മൂന്ന് യുവതികള്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയും എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ പരിഗണനയില്‍ വരും. എന്‍ഡിപിഎസ് നിയമം അനുസരിച്ച് പാലാരിവട്ടം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് തൊപ്പിയുടെയും സുഹൃത്തുക്കളുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ.

മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പാലാരിവട്ടം പൊലീസിനോട് റിപ്പോര്‍ട്ട് തേടും. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ നിഹാദും സുഹൃത്തുക്കളും ഒളിവിലാണ്. ഈ മാസം 16നാണ് നിഹാദിന്റെ തമ്മനത്തെ അപ്പാര്‍ട്ടമെന്റില്‍ നിന്ന് ഡാന്‍സഫ് സംഘം രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ റെയ്ഡ് നടത്തി രാസലഹരി പിടികൂടിയത്. നിഹാദിന്റെ ഡ്രൈവര്‍ ജാബിറാണ് ലഹരി എത്തിക്കുന്നതില്‍ പ്രധാനി.

പത്ത് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് പാലാരിവട്ടം പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്ഐആറില്‍ ചുമത്തിയത്. സാമൂഹിക മാധ്യമ ഉപയോക്താക്കളായ യുവാക്കള്‍ക്കിടയില്‍ വലിയ സ്വാധീനമുള്ളയാളാണ് തൊപ്പി എന്ന പേരില്‍ അറിയപ്പെടുന്ന തളിപ്പറമ്പ് സ്വദേശിയായ നിഹാദ്.

Leave a Reply

Your email address will not be published. Required fields are marked *

Back To Top