കോലിയുടെ ജേഴ്സിക്ക് 40 ലക്ഷം, രോഹിത്തിന്‍റെ ബാറ്റിന് 24 ലക്ഷം, കെ എല്‍ രാഹുല്‍ ലേലത്തിലൂടെ നേടിയത്

ബെംഗലൂരു: ഭിന്നശേഷിയുള്ള കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പണം സമാഹരിക്കാനായി ഇന്ത്യൻ ക്രിക്കറ്റ് താരം കെ എല്‍ രാഹുല്‍ നടത്തിയ ലേലത്തിലൂടെ ലഭിച്ചത് 1.93 കോടി രൂപ. രാഹുലും ഭാര്യ അതിയ ഷെട്ടിയും ചേര്‍ന്ന് സന്നദ്ധസംഘടനയായ വിപ്ല ഫൗണ്ടേഷനുവേണ്ടിയാണ് ഇന്ത്ൻ താരങ്ങള്‍ ഒപ്പിട്ട ജേഴ്സി മുതല്‍ ബാറ്റ് വരെയുള്ള വസ്തുക്കള്‍ ലേലം ചെയ്തത്.

ലേലത്തില്‍ വിരാട് കോലിയുടെ ജേഴ്സിക്കാണ് ഏറ്റവും കൂടുതല്‍ തുക ലഭിച്ചത് കോലി കൈയൊപ്പിട്ട ജേഴ്സിക്ക് ലേലത്തില്‍ 40 ലക്ഷം രൂപ ലഭിച്ചു. വിരാട് കോലിയുടെ ഗ്ലൗസിനായിരുന്നു രണ്ടാമത് ലേലത്തില്‍ ഏറ്റവും കൂടുതല്‍ ആവശ്യക്കാരുണ്ടായിരുന്നത്. 28 ലക്ഷം രൂപയാണ് ലേലത്തില്‍ കോലിയുടെ ഗ്ലൗസിന് ലഭിച്ചത്.

ഇന്ത്യൻ ക്യാപ്റ്റന്‍ രോഹിത് ശര്‍മ കൈയൊപ്പിട്ട ബാറ്റിനാണ് ലേലത്തില്‍ മൂന്നാമത് ഏറ്റവും കൂടുതല്‍ തുക ലഭിച്ചത്. 24 ലക്ഷം രൂപയാണ് രോഹിത്തിന്‍റെ ബാറ്റിന് ലഭിച്ചത്. മുന്‍ നായകന്‍ എം എസ് ധോണിയുടെ ബാറ്റിന് 13 ലക്ഷവും മുന്‍ ഇന്ത്യൻ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന്‍റെ ബാറ്റിന് 11 ലക്ഷവും ലേലത്തില്‍ ലഭിച്ചു. കെ എല്‍ രാഹുലിന്‍റെ ജേഴ്സിക്ക് 11 ലക്ഷമാണ് ലേലത്തില്‍ ലഭിച്ചത്. ജസ്പ്രീത് ബുമ്രയുടെ കൈയൊപ്പോടുകൂടിയ ഇന്ത്യൻ ടീം ജേഴ്സിക്ക് എട്ട് ലക്ഷമാണ് ലേലത്തില്‍ ലഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Back To Top