കോഴിക്കോട്: 2021 ലെ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥികൾ മത്സരിച്ച എല്ലാ മണ്ഡലങ്ങളിലും കൊടകര മോഡൽ പണം എത്തിയിട്ടുണ്ടെന്ന് ജെആർപി നേതാവ് പ്രസീത അഴീക്കോട്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നേതൃത്വത്തിലാണ് ഇടപാട് നടന്നത്. ബത്തേരിയിൽ എത്തിയത് മൂന്നര കോടി രൂപയാണ്. ബിജെപി വയനാട് ജില്ലാ പ്രസിഡന്റയ പ്രശാന്ത് മലവയലിന്റെ സംഘം മഞ്ചേശ്വരത്തുനിന്ന് വയനാട്ടിലേക്ക് പണം കടത്തി. തെളിവുകൾ ലഭിച്ചിട്ടും പരാതി പൂഴ്ത്തിയെന്നും പ്രസീത അഴീക്കോട് പറഞ്ഞു.
അന്വേഷണ ഉദ്യോഗസ്ഥൻ കളക്ടർക്ക് റിപ്പോർട്ട് നൽകിയിട്ടും തുടർനടപടി ഉണ്ടായില്ല. തിരൂർ സതീഷിന്റെ ആരോപണം ശരിയാണെന്നാണ് തന്റെ അഭിപ്രായം. എൻഡിഎയുടെ ഭാഗമാകാൻ സികെ ജാനുവിന് 10 ലക്ഷം കൊടുത്തു. ബത്തേരി ഹോം സ്റ്റൈൽ വച്ച് 25 ലക്ഷവും കൊടുത്തു. കേരളത്തിൻറെ പല ഭാഗങ്ങളിലും പണം എത്തിയിട്ടുണ്ട്. ഇത് ഇഡി അടക്കമുള്ള അന്വേഷണ ഏജൻസികൾ അന്വേഷിക്കണമെന്നും പ്രസീത അഴീക്കോട് പറഞ്ഞു.
കെ സുരേന്ദ്രന് സംരക്ഷണം ലഭിക്കുന്നുണ്ട്. ഹോം സ്റ്റേയിൽ വെച്ച് പണം നൽകിയത് പൂജാ ദ്രവ്യങ്ങൾ എന്ന വ്യാജേനയാണ്. പരാതിയുമായി കോടതിയെ സമീപിക്കുമെന്നും നാലുതവണ കളക്ടർ ആയിരുന്ന രേണു രാജിനെ സമീപിച്ചെങ്കിലും ഒരു നടപടിയും ഉണ്ടായില്ലെന്നും പ്രസീത അഴീക്കോട് പറഞ്ഞു.