കുമ്പള: കുമ്പളയില്‍ മത്സ്യബന്ധനത്തിനിടെ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. ചൊവ്വാഴ്ച വൈകുന്നേരത്തോടെ മത്സ്യബന്ധനത്തിനിടെ ഒഴുക്കിൽപ്പെട്ട കുമ്പള കോയിപ്പാടി മത്സ്യ ഗ്രാമത്തിലെ ഫാത്തിമയുടെ മകൻ അർഷാദിന് (19)ന്റെ മൃതദേഹം ആരിക്കാടി കടവത്ത് തീരത്ത് നിന്ന് ലഭിച്ചു.
ബുധനാഴ്ച പുലർച്ച വരെ നാട്ടുകാർ ഉറക്കമൊഴിച്ച് കടലോരത്ത് കാത്തു നിൽക്കുകയായിരുന്നു. മത്സ്യബന്ധനത്തിനു ഉപയോഗിക്കുന്ന തോണികൾ ഉപയോഗിച്ച് പുലർച്ച വരെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ശക്തമായ കടലൊഴുക്ക് തിരച്ചിലിന് തടസ്സമായിരുന്നു. ബുധനാഴ്ച രാവിലെ മത്സ്യത്തൊഴിലാളികൾ കടലിൽ ഇറങ്ങി തോണികളിൽ തിരച്ചിൽ നടത്തിവരുന്നതിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്.
ഏക സഹോദരി അർഷാനയുടെ വിവാഹം 10 ദിവസം മുമ്പാണ് നടന്നത്. പരേതനായ മുഹമ്മദ് മംഗളൂരുവാണ് അർഷാദിന്റെ പിതാവ്.