വിവാദ ലേഖനത്തിൽ മെരുങ്ങാതെ ശശി തരൂർ; അവഗണിക്കാൻ തീരുമാനിച്ച് സംസ്ഥാന കോൺഗ്രസ് നേതൃത്വം

രാഹുൽ ഗാന്ധിയുടെ അനുനയ നീക്കത്തിന് പിന്നാലെയാണ് പറഞ്ഞതിൽ ഉറച്ച് നിൽക്കുന്നുവെന്ന് ശശി തരൂർ പ്രതികരിച്ചത്

തിരുവനന്തപുരം: കോൺഗ്രസ്സ് ഹൈക്കമാൻഡിനും വഴങ്ങാതെ ശശി തരൂർ. ഇന്ത്യൻ എക്സ്പ്രസിലെ വിവാദ ലേഖനത്തിൽ പറഞ്ഞിരുന്ന കാര്യങ്ങളിൽ തെറ്റില്ലെന്നും അതിൽ ഉറച്ചു നിൽക്കുന്നുവെന്നും ശശി തരൂർ പ്രതികരിച്ചിരുന്നു. രാഹുൽ ഗാന്ധിയുടെ അനുനയ നീക്കത്തിന് പിന്നാലെയാണ് പറഞ്ഞതിൽ ഉറച്ച് നിൽക്കുന്നുവെന്ന് ശശി തരൂർ പ്രതികരിച്ചത്. തരൂരിൻ്റെ ഈ പ്രതികരണത്തിൽ കടുത്ത അതൃപ്തിയിലാണ് സംസ്ഥാനത്തെ കോൺഗ്രസ് നേതൃത്വം.

പഴയ നിലപാടിൽ മാറ്റമില്ലെന്ന് തരൂർ കടുപ്പിച്ചതോടെ സംസ്ഥാനത്തെ കോൺഗ്രസ്സ് നേതൃത്വം വെട്ടിലായിരിക്കുകയാണ്. തരൂരിൻ്റെ നിലപാടിൽ ഇനി പരസ്യ അഭിപ്രായ പ്രകടനം വേണ്ടെന്നാണ് കോൺ​ഗ്രസ് സംസ്ഥാന നേതൃത്വത്തിൻ്റെ തീരുമാനം. പരസ്യ ചർച്ചകൾ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ. തരൂരിനെ അവ​ഗണിക്കാനും നേതൃത്വത്തിൻ്റെ തീരുമാനം. തരൂരിന്റെ നീക്കം നിരീക്ഷിക്കാനും കോൺഗ്രസ്സ് നേതൃത്വത്തിൻ്റെ തീരുമാനം. തരൂരിന്റെ രാഷ്ട്രീയ നീക്കങ്ങൾ നിരീക്ഷക്കാനാണ് കോൺ​ഗ്രസ് നീക്കം.

വർഷങ്ങളായി താൻ പറയുന്ന കാര്യങ്ങളാണ് ലേഖനത്തിൽ ആവർത്തിച്ചതെന്നായിരുന്നു രാഹുൽ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ശശി തരൂരിൻ്റെ പ്രതികരണം. ’15, 16 വർഷമായി പറയുന്ന കാര്യമാണ് കേരളത്തിൽ തൊഴിലില്ലായ്മ കാരണം യുവാക്കൾ നാട് വിട്ട് പോകുന്നു. അവർക്ക് തൊഴിൽ സാധ്യതകൾ കൂടുതലുണ്ടാക്കാൻ വേണ്ടി ഇൻവെസ്റ്റ്‌മെന്റ് കൊണ്ടുവരണം, പുതിയ സ്റ്റാർട്ട് അപ്പുകൾ ഉണ്ടാകണമെന്ന കാര്യങ്ങൾ കുറേ വർഷമായി ഞാൻ പറയുന്നതാണ്. പുതിയ കാര്യമല്ല പറഞ്ഞത്. പെട്ടെന്ന് ഒരു റിപ്പോർട്ട് കാണുമ്പോൾ ആ റിപ്പോർട്ടിൽ ഞാൻ ആവശ്യപ്പെട്ട കാര്യം കഴിഞ്ഞ 18 മാസത്തിൽ സംഭവിച്ചെന്ന് കേട്ടപ്പോൾ ഞാനത് അംഗീകരിച്ചു. ഇത് ആദ്യം കൊച്ചിൻ ചേംബർ ഓഫ് കൊമേഴ്‌സിലെ പരിപാടിയിൽ സംസാരിച്ചു. ഇത് ഡേറ്റ ഉപയോഗിച്ച് ലേഖനമെഴുതി. അത് വിവാദമായി. വിവാദമായത് നന്നായി. വിഷയത്തെക്കുറിച്ച് ചർച്ചയുണ്ടാകട്ടെ’ എന്നായിരുന്നു ശശി തരൂർ പറഞ്ഞത്.

താനെഴുതിയ ലേഖനത്തെക്കുറിച്ച് വിമർശനമുള്ളവർ വിമർശിക്കട്ടെയെന്നും വിവാദമുണ്ടായത് നന്നായെന്നും ശശി തരൂർ കൂട്ടിച്ചേർത്തിരുന്നു . ‘ചില വിഷയങ്ങൾ അദ്ദേഹത്തോട് സംസാരിക്കാനുണ്ടായിരുന്നു, സംസാരിച്ചു. പരാതി പറയാൻ അല്ല രാഹുലിനെ കാണാൻ പോയത്. ചില അഭിപ്രായങ്ങൾ പറഞ്ഞു. തിരഞ്ഞെടുപ്പോ ചുമതലകളോ ചർച്ച ആയില്ല. മറ്റ് കാര്യങ്ങളാണ് സംസാരിച്ചത്. ലേഖനത്തെക്കുറിച്ച് വിമർശനമുള്ളവർ പറയട്ടെ. ഞാൻ ഉദ്ധരിച്ച ചില സ്രോതസുകളെ കുറിച്ച് അവർക്ക് അഭിപ്രായ വ്യത്യാസമുണ്ട്. ആരുടെയെങ്കിലും കാഴ്ചപ്പാട് ആവർത്തിക്കാനല്ല ഞാൻ ഇറങ്ങിയത്’ എന്നായിരുന്നു ശശി തരൂരിൻ്റെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *

Back To Top