കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ താരസംഘടനകൾ നിലപാട് വ്യക്തമാക്കണമെന്ന് നടിയും നിർമാതവുമായ സാന്ദ്ര തോമസ്. കേരളം മുഴുവൻ ചർച്ച ചെയ്യുന്ന ഹേമ കമ്മിറ്റി റിപ്പോർട്ടിൽ എല്ലാ സംഘടനകളും മൗനം പാലിക്കുന്നത് ആർക്ക് വേണ്ടിയാണെന്നും അവർ ചോദിച്ചു. കമ്മിറ്റി റിപ്പോർട്ട് പറയുന്ന 15 അംഗ പവർ ഗ്രൂപ്പിന്റെ പ്രാതിനിധ്യം സൂചിപ്പിക്കുന്നതാണ് ഈ മൗനം അർത്ഥമാക്കുന്നതെന്നും സാന്ദ്ര പറഞ്ഞു.
ഒരു റിപ്പോർട്ട് പഠിക്കാൻ ഒരാഴ്ച എടുക്കേണ്ട ആവശ്യമില്ലെന്നും ലോക സിനിമയ്ക്ക് പ്രതിഭകളെ സമ്മാനിച്ച മലയാള സിനിമ സമൂഹത്തിന് മുന്നിൽ അപഹാസ്യമായികൊണ്ടിരിക്കുകയാണെന്നും സാന്ദ്ര തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമർശിച്ചു.
‘സിനിമ സംഘടനകൾ നിലപാട് വ്യക്തമാക്കണം.
കേരളം മുഴുവൻ ചർച്ച ചെയ്യുന്ന ഹേമ കമ്മിറ്റി റിപ്പോർട്ടിൽ എല്ലാ സംഘടനകളും മൗനം പാലിക്കുന്നത് ആർക്ക് വേണ്ടി? അതിനർത്ഥം എല്ലാ സംഘടനകളിലും കമ്മിറ്റി റിപ്പോർട്ട് പറയുന്ന 15 അംഗ പവർഗ്രൂപ്പിന്റെ പ്രാധിനിധ്യം ഉണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
ഇത്തരം ഒരു പവർ ഗ്രൂപ്പിനെ കുറിച്ച് വർഷങ്ങൾക്കു മുൻപ് കോംപ്റ്റിറ്റിവ് കമ്മീഷൻ പ്രതിപാദിച്ചിട്ടുള്ളത് ഇവിടെ പ്രസക്തമാണ് . ഒരു റിപ്പോർട്ട് പഠിക്കാൻ ഒരാഴ്ച എടുക്കേണ്ട കാര്യമില്ലെന്ന് ഞാനും നിങ്ങളും അടക്കം എല്ലാവർക്കും അറിയാം. ലോകസിനിമക്കു ഒരുപാട് പ്രതിഭകളെ സമ്മാനിച്ച മലയാള സിനിമ പൊതു സമൂഹത്തിനു മുന്നിൽ അപഹാസ്യമായിക്കൊണ്ടിരിക്കുകയാണ്.