കുഞ്ഞന്മാരായ യുഎഇയോടും തോറ്റു! ഹാംഗ് കോംഗ് സിക്‌സില്‍ മൂന്ന് തോല്‍വിയോടെ ഇന്ത്യ പുറത്ത്

മോംഗ് കോക്: ഹോംഗ് കോംഗ് ഇന്റര്‍നാഷണല്‍ സിക്‌സില്‍ ഇന്ത്യക്ക് തുടര്‍ച്ചയായ മൂന്നാം തോല്‍വി. ഇന്ന് ഗ്രൂപ്പ് സി യുഎഇയോട് പരാജപ്പെട്ട ടീം പിന്നീട് ഇംഗ്ലണ്ടിനോടും തോറ്റു. ആദ്യ മത്സരത്തില്‍ പാകിസ്ഥാനോടും ഇന്ത്യ പരാജയപ്പെടുകയുണ്ടായി. യുഎഇക്കെതിരെ ഒരു റണ്ണിനായിരുന്നു തോല്‍വി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ യുഎഇ നിശ്ചിത ആറ് ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 130 റണ്‍സ് നേടി. മറുപടി ബാറ്റിംഗില്‍ ഇന്ത്യക്ക് നാല് വിക്കറ്റ് നഷ്ടത്തില്‍ 129 റണ്‍സെടുക്കാനാണ് സാധിച്ചത്.

അവസാന ഓവറില്‍ 27 റണ്‍സാണ് ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. ആദ്യ അഞ്ച് പന്തില്‍ സ്റ്റുവര്‍ട്ട് ബിന്നി 24 റണ്‍സ് നേടി. എന്നാല്‍ അവസാന പന്ത് അതിര്‍ത്തി കടത്താന്‍ സാധിച്ചില്ല. രണ്ടാം റണ്‍ ഓടിയെടുക്കാനുള്ള ശ്രമത്തില്‍ പുറത്താവുകയും ചെയ്തു. ക്യാപ്റ്റന്‍ റോബിന്‍ ഉത്തപ്പ (43) മികച്ച പ്രകടനം പുറത്തെടുത്തു. ഭരത് ചിപ്ലി (20), മനോജ് തിവാരി (10) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. കേദാര്‍ ജാദവ് (9) പുറത്താവാതെ നിന്നു. നേരത്തെ ഖാലിദ് ഷായുടെ (42) ഇന്നിംഗ്‌സാണ് യുഎഇയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. സഹൂര്‍ ഖാന്‍ (37) പുറത്താവാതെ നിന്നു. ബിന്നി ഇന്ത്യക്ക് വേണ്ടി മൂന്ന് വിക്കറ്റ് വീഴ്ത്തി. ഗ്രൂപ്പില്‍ രണ്ട് മത്സരവും തോറ്റതോടെ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. പാകിസ്ഥാനും യുഎഇയും ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറി.

പിന്നീട് ഇംഗ്ലണ്ടിനെതിരെ 15 റണ്‍സിനും ഇന്ത്യ പരാജയപ്പെട്ടു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇംഗ്ലണ്ട് 121 റണ്‍സ് വിജയലക്ഷ്യമാണ് മുന്നോട്ടുവച്ചത്. രവി ബൊപാര (53), സമിത് പട്ടേല്‍ (51) എന്നിവരാണ് തിളങ്ങിയത്. ഉത്തപ്പ ഓരോവറില്‍ 37 റണ്‍സ് വഴങ്ങി. മറുപടി ബാറ്റിംഗില്‍ ഇന്ത്യക്ക് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 105 റണ്‍സെടുക്കാനാണ് സാധിച്ചത്. 48 റണ്‍സെടുത്ത കേദാറാണ് ടോപ് സ്‌കോറര്‍. ശ്രീവത്സവ് ഗോസ്വാമി 27 റണ്‍സെടുത്തു. ഭരത് ചിപ്ലിക്ക് 21 റണ്‍സുണ്ട്. ഇംഗ്ലണ്ടിന് വേണ്ടി ബൊപാര രണ്ട് വിക്കറ്റ് വീഴ്ത്തി. ഇനി ന്യൂസിലന്‍ഡിനെതിരായ മത്സരം ഇന്ത്യക്ക് ശേഷിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back To Top