നിലവിൽ ഏകദിന ക്രിക്കറ്റിൽ ബാറ്റർമാരുടെ റാങ്കിങ്ങിൽ ഒന്നാം സ്ഥാനം അലങ്കരിക്കാൻ ഏറ്റവും അർഹൻ ഗിൽ തന്നെയാണെന്ന് പോണ്ടിംഗ് പറഞ്ഞു
ചാംപ്യൻസ് ട്രോഫിയിലെ ആദ്യ മത്സരത്തിലെ മിന്നും പ്രകടനത്തിന് ഇന്ത്യയുടെ യുവ താരം ശുഭ്മാൻ ഗില്ലിനെ വാനോളം പുകഴ്ത്തി ഓസീസ് ഇതിഹാസം റിക്കി പോണ്ടിംഗ്. നിലവിൽ ഏകദിന ക്രിക്കറ്റിൽ ബാറ്റർമാരുടെ റാങ്കിങ്ങിൽ ഒന്നാം സ്ഥാനം അലങ്കരിക്കാൻ ഏറ്റവും അർഹൻ ഗിൽ തന്നെയാണെന്നും പോണ്ടിംഗ് പറഞ്ഞു.
ഐസിസി റിവ്യൂവിൽ സംസാരിക്കവെ 25 കാരന്റെ റാങ്കിംഗിലെ ഒന്നാം സ്ഥാനത്തേക്കുള്ള ഉയർച്ചയെ പോണ്ടിംഗ് പ്രശംസിച്ചു. ഇത് അദ്ദേഹത്തിന്റെ ക്ലാസിന്റെയും സ്ഥിരതയുടെയും പ്രതിഫലനമാണെന്ന് അദ്ദേഹം പറഞ്ഞു. ടെസ്റ്റിൽ അദ്ദേഹത്തിന് തന്റെ വ്യക്തിമുദ്ര പതിപ്പിക്കാൻ കഴിഞ്ഞില്ലെങ്കിലും ഏകദിനത്തിലും ടി 20 യിലും ഗില്ലിന്റെ പ്രകടനം അത്ഭുതപ്പെടുത്തുന്നതാണെന്ന് പോണ്ടിങ് കൂട്ടിച്ചേർത്തു.
ബംഗ്ലാദേശിനെതിരെയുള്ള ചാംപ്യൻസ്ട്രോഫിയിലെ ഇന്ത്യയുടെ ആദ്യ മത്സരത്തിൽ സെഞ്ച്വറി നേടിയിരുന്നു. 129 പന്തിൽ ഒമ്പത് ഫോറും രണ്ട് സിക്സറും സഹിതം 101 റൺസെടുത്ത ശുഭ്മൻ ഗിൽ പുറത്താകാതെ നിന്നു. ചാംപ്യൻസ് ട്രോഫിക്ക് മുന്നോടിയായുള്ള ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരയിലും താരം മിന്നും പ്രകടനം നടത്തിയിരുന്നു.
ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരയിൽ ഒരു സെഞ്ച്വറിയും രണ്ട് അർധ സെഞ്ച്വറിയുമടക്കം 259 റൺസ് നേടി. ഇതിന് പിന്നാലെ ഐസിസി ഏകദിന റാങ്കിങ്ങിൽ ബാബർ അസമിനെ മറികടന്ന് ഇന്ത്യൻ ബാറ്റ്‌സ്മാൻ ശുഭ്മാൻ ഗിൽ ലോക ഒന്നാം നമ്പർ ഏകദിന ബാറ്റ്‌സ്മാനുമായി.