കണ്ണിൽ ചോരയില്ലാത്ത മനുഷ്യ സ്നേഹത്തിന്റെ കണിക പോലും ഇല്ലാത്ത നിലപാട് ഇടതുപക്ഷത്തിന് ഭൂഷണമല്ലായെന്നും കെ കെ ശിവരാമൻ ഫേസ്ബുക്കിൽ കുറിച്ചു
ഇടുക്കി: സെക്രട്ടേറിയറ്റിന് മുന്നിൽ ആശ വര്‍ക്കര്‍മാര്‍ നടത്തുന്ന സമരത്തില്‍ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐ മുതിർന്ന നേതാവ് കെ കെ ശിവരാമൻ. സർക്കാർ കണ്ണുതുറക്കാത്ത ദൈവമായി മാറിയെന്നും സമരത്തെ രാഷ്ട്രീയ അധികാരികൾ അധിക്ഷേപിച്ചുവെന്നും കെ കെ ശിവരാമൻ ഫേസ്ബുക്കിൽ കുറിച്ചു. ജോലിയില്‍ കയറിയില്ലായെങ്കില്‍ ആശവര്‍ക്കര്‍മാരെ ജോലിയിൽനിന്ന് പിരിച്ചുവിടുമെന്ന് വ്യക്തമാക്കുന്ന എൻ എച്ച് എം സ്റ്റേറ്റ് മിഷൻ ഡയറക്ടറുടെ അന്ത്യശാസനയെ വിമർശിച്ച് കൊണ്ടാണ് കുറിപ്പ് തുടങ്ങുന്നത്. 7000 രൂപയിൽ നിന്ന് ഇത്തിരി വർദ്ധിപ്പിക്കണം എന്നാണ് അവർ ആവശ്യപ്പെടുന്നത്. സർക്കാർ കണ്ണുതുറക്കാത്ത ദൈവമായി മാറി. അതുകൊണ്ടാണ് അവർ സമരം ഇരിക്കാൻ നിർബന്ധിതരായത്. സമരത്തെ രാഷ്ട്രീയ അധികാരികൾ അധിക്ഷേപിച്ചു. സർക്കാർ പി എസ് സി ചെയർമാനും മെമ്പർമാർക്കും ലക്ഷങ്ങൾ വാരിക്കോരി നൽകുന്നു. ഇത് ഇടതു സർക്കാരിന്റെ നയമാണോ എന്നും ശിവരാമൻ ചോദിക്കുന്നു.
നല്ല ശമ്പളമുള്ള ഹൈക്കോടതി പ്ലീഡർമാരുടെ ശമ്പളവും വർധിപ്പിച്ചു. എന്നിട്ടും ആശാവർക്കർമാർക്ക് പുലയാട്ട്. കണ്ണിൽ ചോരയില്ലാത്ത മനുഷ്യ സ്നേഹത്തിന്റെ കണിക പോലും ഇല്ലാത്ത നിലപാട് ഇടതുപക്ഷത്തിന് ഭൂഷണമല്ലായെന്നും കെ കെ ശിവരാമൻ ഫേസ്ബുക്കിൽ കുറിച്ചു.
സമരം ചെയ്യുന്ന ആശാവർക്കർമാർക്ക് എൻ എച്ച് എം സ്റ്റേറ്റ് മിഷൻ ഡയറക്ടർ അന്ത്യശാസന നൽകി കഴിഞ്ഞു ഉടൻ ജോലിയിൽ പ്രവേശിക്കണം ഇല്ലെങ്കിൽ ഫലം വ്യക്തം, ജോലിയിൽ നിന്ന് പിരിച്ചുവിടും. ആശാവർക്കർമാരുടെ വേതനം 7000 രൂപയാണ്. അതിത്തിരി വർദ്ധിപ്പിക്കണം എന്നാണ് അവർ ആവശ്യപ്പെട്ടത്. സർക്കാർ കണ്ണുതുറക്കാതെ ദൈവമായി മാറിയപ്പോഴാണ് തിരുവനന്തപുരം സെക്രട്ടറിയേറ്റിനു മുന്നിൽ സമരം ആരംഭിക്കാൻ അവർ നിർബന്ധിതരായത്. സമരത്തെ എങ്ങനെയൊക്കെയാണ് രാഷ്ട്രീയ അധികാരികൾ അധിക്ഷേപിച്ചത്. മൂന്നാറിൽ നടന്ന പെൺകൾ ഒരുമൈ സമരത്തോട് ചിലർ വിശേഷിപ്പിച്ചു . പക്ഷേ അവർ മറന്നുപോയ ഒരു കാര്യമുണ്ട് പെൺകൾ ഒരുമൈ സമരത്തിൽ പങ്കെടുത്തവർ സിഐടിയു, എഐടിയുസി, ഐഎൻടിയുസി, അംഗങ്ങളുടെ കുടുംബത്തിലെ സ്ത്രീകളുമായിരുന്നു. വിധ്വംശക ശക്തികളാണ് ആശാവർക്കർമാരെ സമരത്തിലേക്ക് തള്ളിവിട്ടത് എന്ന്, ചില രാഷ്ട്രീയ യജമാനന്മാർ പ്രചരിപ്പിക്കുന്നു. പ്രതിമാസം 7000 രൂപ വരുമാനമുള്ള, അതിരാവിലെ മുതൽ ഇരുളുവോളം ജോലി ചെയ്യുന്നവരാണ് ആശാവർക്കർമാർ. അവരുടെ നേരെ കണ്ണു തുറക്കാത്ത സർക്കാർ, പ്രതിമാസം ലക്ഷങ്ങൾ ശമ്പളവും, സർവ്വ ആനുകൂല്യങ്ങളും വാങ്ങി രാജകീയമായി ജീവിക്കുന്ന പി എസ് സി ചെയർമാനും മെമ്പർമാർക്കും വീണ്ടും ലക്ഷങ്ങൾ വാരിക്കോരി കൊടുക്കുന്നു. ഇത് ഇടതുപക്ഷ നയമാണോ? നല്ല ശമ്പളമുള്ള ഹൈക്കോടതി പ്ലീഡർമാരുടെ ശമ്പളവും ആനുകൂല്യങ്ങളും നല്ലതുപോലെ വർദ്ധിപ്പിച്ചു. പക്ഷേ ആശാവർക്കർമാർക്ക് പുലയാട്ട്. കണ്ണിൽ ചോരയില്ലാത്ത മനുഷ്യസ്നേഹത്തിന്റെ ഒരു കണിക പോലും ഇല്ലാത്ത ഈ നിലപാട് ഇടതുപക്ഷത്തിന് ഭൂഷണമല്ല.