ഡിവൈഎഫ്ഐ പ്രവർത്തകൻ റിജിത്ത് വധക്കേസ്; 9 ആർഎസ്എസ് പ്രവർത്തകർ കുറ്റക്കാർ, വിധിയിൽ ആശ്വാസമുണ്ടെന്ന് അമ്മ

കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ ഡിവൈഎഫ്ഐ പ്രവർത്തകൻ റിജിത്തിനെ വധിച്ച കേസിൽ മുഴുവൻ പ്രതികളും കുറ്റക്കാരാണെന്ന് കോടതി. 9 ആർഎസ്എസ്- ബിജെപി പ്രവർത്തകരാണ് പ്രതികൾ. പ്രതികൾ കുറ്റക്കാരാണെന്ന് വിധിച്ച തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി ഇവർക്കുള്ള ശിക്ഷ ജനുവരി എഴിന് വിധിക്കും. വിവി സുധാകരൻ, കെടി ജയേഷ്, സിപി രജിത്ത്, പിപി അജീന്ദ്രൻ, ഐവി അനിൽ, പിവി ശ്രീകാന്ത്, വിവി ശ്രീജിത്ത്, പിപി രാജേഷ്, പിവി ഭാസ്കരൻ എന്നിവരാണ് പ്രതികൾ. കേസിലെ മൂന്നാം പ്രതിയായിരുന്ന കെടി അജേഷ് വിചാരണക്കിടെ മരിച്ചിരുന്നു.

2005 ഒക്ടോബർ 3നായിരുന്നു കേസിന്നാസ്പദമായ സംഭവം. കണ്ണൂർ കണ്ണപുരത്തെ സജീവ ഡിവൈഎഫ്ഐ പ്രവർത്തകനായ റീജിത്തിനെ ആർഎസ്എസ് – ബിജെപി പ്രവർത്തകർ വെട്ടി കൊലപ്പെടുത്തുകയായിരുന്നു.19 വർഷത്തെ വിചാരണക്ക് ശേഷമാണ് കേസിൽ വിധി വരുന്നത്. ഏറെ വൈകാരികമായിരുന്നു അമ്മയുടേയും സഹോദരിയുടേയും പ്രതികരണം. വിധിയിൽ ആശ്വാസമുണ്ടെന്നും ഇതിനായി നീണ്ടകാലം കാത്തിരിക്കേണ്ടി വന്നുവെന്നും റീജിത്തിന്റെ അമ്മ ജാനകിയും സഹോദരി ശ്രീജയും പ്രതികരിച്ചു. 

പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയതിൽ സന്തോഷമുണ്ട്. 19 വർഷവും മൂന്നു മാസവും കാത്തിരിക്കേണ്ടി വന്നു. 17 വർഷം വരെ അച്ഛൻ കാത്തിരുന്നു. 2 വർഷം മുമ്പ് അച്ഛൻ മരിച്ചു. ഇപ്പോൾ തനിച്ചായെന്നും മറ്റൊന്നും പറയാനില്ലെന്നും അമ്മ പറഞ്ഞു. വിധി കേൾക്കാൻ അച്ഛനില്ലാതെ പോയെന്ന് സഹോദരിയും പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back To Top