നീലേശ്വരം വെടിക്കെട്ടപകടം: ക്ഷേത്രത്തില്‍ സിപിഐഎം – ബിജെപി തര്‍ക്കം

കാസര്‍ഗോഡ് നീലേശ്വരത്ത് വെടിക്കെട്ടപകടം ഉണ്ടായ അഞ്ഞൂറ്റമ്പലം വീരര്‍കാവ് ക്ഷേത്രത്തില്‍ സിപിഐഎം – ബിജെപി തര്‍ക്കം. വെടിക്കെട്ടപകടവുമായി ബന്ധപ്പെട്ട് ബിജെപി കേരള സര്‍ക്കാരിനെ വിമര്‍ശിക്കുകയും അത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ചോദ്യം ചെയ്യുകയുമായിരുന്നു. ഇരു വിഭാഗങ്ങളും തമ്മില്‍ വാക്കേറ്റം ഉണ്ടായി. പൊലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്.

ബിജെപി സംസ്ഥാന സെക്രട്ടറി കെ ശ്രീകാന്ത് ഉള്‍പ്പടെയുള്ളവര്‍ ക്ഷേത്ര പരിസരത്ത് എത്തിയിരുന്നു. അതിനിടയില്‍ ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് രതീഷും സംഭവ സ്ഥലത്തേക്ക് എത്തി. ശേഷമായിരുന്നു വാക്കേറ്റം. ക്ഷേത്രത്തിലേക്ക് വന്ന സമയം കണ്ട കാഴ്ചയും ബോധ്യപ്പെട്ട കാര്യങ്ങളും മാധ്യമങ്ങളോടും ജനങ്ങളോടും പറയുകയാണ് തങ്ങള്‍ ചെയ്തതെന്ന് ബിജെപി ഭാരവാഹികള്‍ പറഞ്ഞു. പരിക്ക് കൂടുതലും ഉണ്ടായത് തിക്കിലും തിരക്കിലും പെട്ടാണെന്നും ജാഗ്രതക്കുറവ് ഉണ്ടായിട്ടുണ്ടെന്നാണ് തങ്ങള്‍ക്ക് മനസിലാകുന്നതെന്നും ബിജെപി ആരോപിക്കുന്നു. തിരക്കുണ്ടാവുന്ന സമയത്ത് പൊലീസ് ജാഗ്രത പാലിക്കണമായിരുന്നുവെന്നാണ് തങ്ങള്‍ പറഞ്ഞതെന്നും അത് ചിലര്‍ക്ക് ഇഷ്ടമായില്ലെന്നും ഇവര്‍ വ്യക്തമാക്കുന്നു.

വെടിക്കെട്ടുമായി ബന്ധപ്പെട്ടുണ്ടായ അപകടം ദൗര്‍ഭാഗ്യകരമാണെന്ന് സിപിഐഎമ്മും വ്യക്തമാക്കുന്നു. നടത്തിപ്പുമായി ബന്ധപ്പെട്ട് വലിയ അനാസ്ഥയുണ്ടായെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. സംഭവത്തെ രാഷ്ട്രീയവത്കരിക്കാനുള്ള നീക്കമാണ് ബിജെപി നടത്തുന്നതെന്നും സംസ്ഥാന സര്‍ക്കാരാണ് ഉത്തരവാദികളെന്ന് ആരോപിക്കുകയാണെന്നും സിപിഐഎം നേതാക്കള്‍ കുറ്റപ്പെടുത്തി. ഇത് അനുവദിക്കാന്‍ സാധിക്കില്ലെന്നും ക്ഷേത്രത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട ആളുകളാണ് സംഭവത്തിന്റെ പൂര്‍ണ ഉത്തരവാദികളെന്നും സിപിഐഎം വ്യക്തമാക്കുന്നു. എന്ത് ആവശ്യമായ സുരക്ഷാ സജ്ജീകരണങ്ങള്‍ ഒരുക്കിയാണ് വെടിക്കെട്ട് നടത്തിയതെന്നും ഇവര്‍ ചോദിക്കുന്നു. ദുരന്തത്തെ ക്ഷണിച്ചു വരുത്തിയതിനു ശേഷം ഒരു ഉളുപ്പുമില്ലാതെ ബിജെപി അതിനെ ന്യായീരിക്കുകയാണെന്നും പറയുന്നു.

വെടിക്കെട്ടപകടത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്നത് 154 പേരാണ്. പൊള്ളലേറ്റവരില്‍ 8 പേരുടെ നില ഗുരുതരമാണ്. കോഴിക്കോട് എത്തിച്ച 3 പേര്‍ ചിത്സയിലാണ്. പൊള്ളലേറ്റ 4 വയസുകാരി അപകട നില തരണം ചെയ്തു. പ്ലാസ്റ്റിക് സര്‍ജറി ഉള്‍പ്പെടെയുള്ളവ നടത്തുകയാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. 2 പേര്‍ വെന്റിലേറ്ററിലാണ്. 2 പേരുടെയും നില ഗുരുതരമാണ്. വെടിക്കെട്ടുപുരയ്ക്ക് സമീപം നിന്നിരുന്നവര്‍ക്കാണ് അപകടത്തില്‍ പൊള്ളലേറ്റത്. പൊട്ടിത്തെറിയുണ്ടായതോടെ ആളുകള്‍ ചിതറിയോടി. തിക്കിലും തിരക്കിലും പരിക്കേറ്റവരും നിരവധിയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Back To Top