മുഖ്യമന്ത്രി രാജിവെക്കണം; യൂത്ത് കോൺ​ഗ്രസിന്റെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം, ജലപീരങ്കി പ്രയോ​ഗിച്ച് പൊലീസ്

തിരുവനന്തപുരം: എഡിജിപി എംആർ അജിത്കുമാറിനെതിരേയും പി ശശിക്കെതിരേയും ഉയർന്ന ആരോപണങ്ങളിൽ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺ​ഗ്രസ് സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. ബാരിക്കേഡുകൾ മറിച്ചിടാൻ ശ്രമിച്ച യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർക്കു നേരെ പൊലീസ് മൂന്നു നാലു തവണ ജലപീരങ്കി പ്രയോ​ഗിച്ചു. എന്നാൽ പ്രവർത്തകർ പിരിഞ്ഞുപോകാൻ തയ്യാറാവാതെ സെക്രട്ടേറിയറ്റിനു മുന്നിൽ തമ്പടിച്ചിരിക്കുകയാണ്. ഇതിനിടെ പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. നിലവിൽ പ്രതിഷേധം കനക്കുകയാണ്. പൊലീസ് ബലം പ്രയോഗിച്ച് പ്രവർത്തകരെ നീക്കം ചെയ്യുകയാണ്. പ്രദേശത്ത് സംഘർഷാവസ്ഥയാണ് നിലനിൽക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ രാഹുൽ മാങ്കൂട്ടത്തിൽ, അബിൻ വർക്കി എന്നിവരും മാർച്ചിലുണ്ട്. അതേസമയം, തൃശൂരിലും പത്തനംതിട്ടയിലും പ്രതിഷേധ മാർച്ചുകൾ സംഘടിപ്പിച്ചു.

കേരളത്തിലെ നമ്പർ വൺ ക്രിമിനലാണ് എഡിജിപി അജിത് കുമാറെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. അധോലോക സംഘത്തിന് എതിരായി അധോലോക കേന്ദ്രത്തിലേക്ക് മാർച്ച്‌ നടത്തുന്നു. ‘ശശിസേന’യിലെ എമ്പോക്കികൾ സമരത്തെ തടയുന്നു. താനൂരിലെ കൊലയ്ക്ക് പിന്നിൽ സുജിത് ദാസ് ആണ്. സുജിത് ദാസിന് നിർദേശം നൽകിയത് അജിത് കുമാർ ആണ്. ആർഎസ്എസുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിണറായി പറഞ്ഞുവിട്ട രാഷ്ട്രീയ മൂന്നാമനാണ് അജിത് കുമാറെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Back To Top