വിദ്യാർത്ഥി വൈദ്യുതാഘാതം മരണം: സർക്കാർ അസാധാരണ നടപടി, മാനേജ്മെന്റ് പിരിച്ചുവിട്ട് ഭരണം ഏറ്റെടുത്തു

തിരുവനന്തപുരം: കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ മിഥുൻ സ്കൂളിൽ വെച്ച് വൈദ്യുതാഘാതമേറ്റു മരിച്ച സംഭവത്തിൽ സർക്കാർ കർശന നടപടി സ്വീകരിച്ചു. സ്കൂൾ മാനേജ്മെന്റ് പിരിച്ചുവിട്ട് ഭരണം നേരിട്ട് ഏറ്റെടുക്കുകയാണു വിദ്യാഭ്യാസ വകുപ്പ് ചെയ്തത്. സ്കൂളിലെ വൈദ്യുതി ലൈൻ മാറ്റുന്നതിൽ മാനേജ്മെന്റിന് ഗുരുതര വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ നടപടി.

മുൻപ്, വിദ്യാഭ്യാസ വകുപ്പ് മാനേജറുടെ വിശദീകരണം തേടിയിരുന്നു. എന്നാൽ അതു തൃപ്തികരമല്ലെന്ന് കണ്ടെത്തിയതോടെയാണ് മാനേജറെ അയോഗ്യനാക്കി നടപടിയെടുത്തത്. സ്കൂളിന്റെ താത്കാലിക ചുമതൽ കൊല്ലം ജില്ലാ വിദ്യാഭ്യാസ ഓഫീസറെ ഏൽപ്പിച്ചിട്ടുണ്ട്.

സിപിഎം നിയന്ത്രണത്തിലുള്ള മാനേജ്മെന്റിനെതിരെയാണ് ഈ കടുത്ത നടപടി. ആദ്യം സംഭവത്തിൽ പ്രധാന അധ്യാപികക്കെതിരെ മാത്രം നടപടി എടുത്തതിനെ തുടർന്ന് പാർട്ടിയെ സംരക്ഷിക്കുന്നുവെന്ന് ആരോപണങ്ങൾ ഉയർന്നിരുന്നു. അതിനോട് മറുപടിയായിരുന്നു ഈ കടുത്ത നടപടികളിലേക്ക് നീങ്ങിയത്.

മരണസംഭവം:
2025 ജൂലൈ 17-ന് രാവിലെ, സ്കൂളിന്റെ സൈക്കിൾ ഷെഡിനു മുകളിലേക്കു വീണ ചെരുപ്പ് എടുക്കാൻ ശ്രമിക്കുന്നതിനിടെ, മിഥുൻ ക്ലാസ് ബെഞ്ച് ഉപയോഗിച്ച് കയറുമ്പോൾ കാലുവഴുതി വൈദ്യുതി ലൈനിൽ വീണതാണ് ദാരുണമായ അപകടത്തിന് കാരണം. മറ്റ് കുട്ടികൾക്ക് മുന്നിലായിരുന്നു ഈ ദൃശ്യങ്ങൾ.

സംഭവത്തിൽ പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്തതോടൊപ്പം, സ്കൂൾ മാനേജ്മെന്റിനെതിരെയും പോലീസ് കേസെടുത്തു. സംഭവത്തെക്കുറിച്ച് അന്വേഷണമനുഷ്ഠിക്കുന്ന പ്രത്യേക പോലീസ് സംഘത്തിന്റെ പരിശോധന തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Back To Top