മേൽപറമ്പ് : കീഴൂർ കടപ്പുറത്ത് ചൂണ്ട ഇടുന്നതിനിടെ കടലിൽ കാണാതായ ചെമ്മനാട് കല്ലുവളപ്പ് സ്വദേശി മുഹമ്മദ് റിയാസിനെ കണ്ടെത്തുന്നതിനായി നാവിക സേനയുടെ സ്കൂബ ഡൈവിങ് സംഘം തിരച്ചിലാരംഭിച്ചു. അഴിമുഖത്തും തീരക്കടലിലുമാണ് ഇന്നത്തെ തിരച്ചിൽ നടക്കുക. കൊച്ചിയിൽ നിന്നെത്തിയ സംഘം ഇന്നലെ രാവിലെ മുതൽ ഉച്ചവരെ ഡിങ്കി ബോട്ടിൽ ചന്ദ്രഗിരി പുഴയിലും അഴിമുഖത്തും തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. സോണാർ ഉപയോഗിച്ച് കടലിന്റെ അടിത്തട്ടിലുള്ള വസ്തുക്കളെ ആദ്യം കണ്ടെത്തുകയും അതിൽ സംശയം തോന്നുന്ന സ്ഥലത്ത് മുങ്ങിത്തപ്പുകയും ചെയ്യുന്ന രീതിയിലാണ് നാവിക സേനയുടെ തിരച്ചിൽ.
സമാന്തരമായി ഫിഷെറീസ് വകുപ്പിന്റെ നിരീക്ഷണബോട്ട് ഇന്നലെ കീഴൂർ അഴിമുഖത്ത് നിന്ന് കണ്ണൂർ ഭാഗത്തേക്ക് തിരച്ചിൽ നടത്തിയിരുന്നു. കഴിഞ്ഞ ദിവസം കർണാടകയിലെ മുങ്ങൽ വിദഗ്ദൻ ഈശ്വർ മാൽപെ കടലിൽ ഇറങ്ങി മുങ്ങിത്തപ്പിയെങ്കിലും ഫലമുണ്ടായില്ല.
അതിനിടെ പയ്യോളിയിൽ കടലിൽ കണ്ട മൃതദേഹം റിയാസിന്റേതാണോ എന്ന് പരിശോധിച്ചുവരുന്നുണ്ട്.
