ഉത്തർപ്രദേശിലെ സാംഭാലിൽ സംഘർഷത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. മസ്ജിദിന്റെ സർവേയുമായി ബന്ധപ്പെട്ടാണ് സംഘർഷം. നിരവധി വാഹനങ്ങൾക്ക് തീയിട്ടു. സംഭവത്തിൽ പോലീസുകാർക്ക് പരിക്കേറ്റു. ആക്രമണവുമായി ബന്ധപ്പെട്ടവരെ കസ്റ്റഡിയിൽ എടുത്തതായി പോലീസ് അറിയിച്ചു. നിലവിൽ സ്ഥിതിഗതികൾ ശാന്തമാണെന്ന് പോലീസ് വ്യക്തമാക്കി.
ഷാഹി ജുമാ മസ്ജിദ് യഥാർത്ഥത്തിൽ ക്ഷേത്രമാണെന്ന് അവകാശപ്പെട്ട് സുപ്രീം കോടതി അഭിഭാഷകൻ വിഷ്ണു ശങ്കർ ജെയിൻ നൽകിയ ഹർജിയെ തുടർന്നാണ് ഷാഹി ജുമാ മസ്ജിദിലെ സർവേ നടത്തിയത്. ഈ മാസം 19ന് ആദ്യഘട്ടം സർവേ നടത്തിയിരുന്നു. രണ്ടാം ഘട്ട സർവേക്കിടെയാണ് സംഘർഷമുണ്ടായത്. രാവിലെ ഏഴു മണി മുതൽ 11 മണി വരെയാണ് സർവേ നടന്നത്. ആളുകൾ സംഘടിച്ച് ഉദ്യോഗസ്ഥർക്കെതിരെ കല്ലെറിയുകയായിരുന്നു. തുടർന്ന് പൊലീസ് ഇടപെട്ടു. മൂവായിരത്തോളം പേർ ചേർന്ന് ഒരുമിച്ച് ആക്രമണം അഴിച്ചുവിടുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.